*വിസ്മയക്കാഴ്ചകളുമായി എക്സ്പോ 2020-ന് തുടക്കം; ഇനി ലോകമെന്നാല്‍ ദുബായ്



ദുബായ്: ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്‌സ്പോ 2020-ന് ദുബായില്‍ തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


മരുഭൂമിയിലെ മനോഹര നഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്‌സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു.എ.ഇ. ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.

മേളയില്‍ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടര്‍ന്ന് എക്‌സ്പോയ്ക്ക് മേല്‍നോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ (ബി.ഐ.ഇ.) സെക്രട്ടറിജനറല്‍ ദിമിത്രി കെര്‍കെന്റസ് വേദിയിലെത്തി എക്‌സ്പോ 2020-ന് ആതിഥേയത്വം വഹിക്കാന്‍ യു.എ.ഇ. എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.

ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു.എ.ഇ. പതാകയും ബി.ഐ.ഇ. പതാകയും വേദിയില്‍ ഉയര്‍ന്നു. എല്ലാരാജ്യങ്ങളെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.

 

*എല്ലാ കണ്ണുകളും ഇനി യു.എ.ഇ.യിലേക്ക്*


ലോകത്തെ എല്ലാ കണ്ണുകളും ഇനി യു.എ.ഇ.യിലേക്ക്. എല്ലാ റോഡുകളും എക്‌സ്പോ വേദിയിലേക്ക്. അടുത്ത ആറ് മാസം ലോകത്തെ നയിക്കുന്നതും യു.എ.ഇ. തന്നെ. കാരണം ഇത് നമ്മുടെ മാത്രം സമയമാണ്. മഹത്തായ കാഴ്ചകള്‍ കാണാനുള്ള സമയമാണ്. വ്യാഴാഴ്ച രാത്രി തുടങ്ങിയ വര്‍ണാഭമായ കാഴ്ചകള്‍ ആറുമാസം മനുഷ്യമനസ്സുകളില്‍ നിറങ്ങള്‍ നിറയ്ക്കും. വ്യവസായ വാണിജ്യ പരിപാടികള്‍ക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം ലോകത്തെ ദുബായിലേക്ക് നയിക്കും. എക്‌സ്പോവേദി സജീവമാകും. ദുബായുടെ ഹൃദയഭാഗത്ത് ആളും ആരവവും നിറയും. യു.എ.ഇ.യുടെ ചരിത്രവും ഭാവിയും ലോകമറിയും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹിഷ്ണുതയുടെ നാട്ടിലേക്ക് ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സമ്മേളനം ആരംഭിക്കുകയായി എന്ന് അദ്ദേഹം കുറിച്ചു. 192 രാജ്യങ്ങളുടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്നും സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും 10 വര്‍ഷത്തെ യാത്ര, ലോകത്തിലെ ഏറ്റവും വലിയ പരിപാടി, യു.എ.ഇ.യിലെ ആഗോള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന യാത്രയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


*ഹൃദയഭാഗത്തേക്ക് മെട്രോയിലെത്താം*


എക്‌സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയില്‍ എത്താം. ദുബായ് മെട്രോയുടെ റെഡ് ആന്‍ഡ് ഗ്രീന്‍ ലൈനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 1.15 വരെയും, വ്യാഴാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 2.15 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 1.15 വരെയും സേവനം നല്‍കും. തിരക്കേറിയ സമയങ്ങളില്‍ ഓരോ 2.38 മിനിറ്റിലും സര്‍വീസുണ്ടാകും. എക്‌സ്പോ മെട്രോ സ്റ്റേഷനില്‍ പ്രവൃത്തിദിനങ്ങളില്‍ 35,000 പ്രതിദിന സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. വാരാന്ത്യങ്ങളില്‍ പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 47,000 ആയി ഉയരും. എക്‌സ്പോ മെട്രോ സ്റ്റേഷന്‍ ദുബായ് എക്‌സിബിഷന്‍ സെന്ററിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. എക്‌സ്പോയുടെ ഹൃദയഭാഗമായ അല്‍ വാസല്‍ പ്ലാസയും മെട്രോ സ്റ്റേഷന് വളരെ അടുത്താണ്.

ദുബായ് സൗത്തില്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര്‍ എക്‌സ്പോ വേദിയില്‍ സസ്സ്‌റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്‍ച്യുനിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാണുള്ളത്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഡിസ്ട്രിക്ടുകള്‍, സോണുകള്‍ എന്നിങ്ങനെ തിരിച്ചാണ് രൂപകല്പന. കമേഴ്സ്യല്‍ ഡിസ്ട്രിക്ടില്‍ മാത്രം എട്ട് സോണുകളിലായി 850 ടവറുകളുണ്ട്. അര്‍ബന്‍ വില്ലേജ്, ലെയ്ക്ക് ഡിസ്ട്രിക്ട്, ദി സെവന്‍ ടവേഴ്സ്, സെന്‍ട്രല്‍ പാര്‍ക്ക്, ക്രിയേറ്റീവ് കമേഴ്സ്യല്‍ ഡിസ്ട്രിക്ട്, ഗ്രാന്‍ഡ് സെന്‍ട്രല്‍, ബിസിനസ് ഡിസ്ട്രിക്ട്, റെസിഡന്‍ഷ്യല്‍ ക്രസന്റ് എന്നിവയാണ് പ്രധാന മേഖലകള്‍.


*കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകള്‍*


ഒട്ടേറെ വിസ്മയക്കാഴ്ചകളാണ് എക്‌സ്പോ 2020 ദുബായില്‍ ലോകത്തിന് മുന്നില്‍ എത്തുക. 2015-ല്‍ മിലാന്‍ എക്‌സ്പോയില്‍ സോളാര്‍ ട്രീ ആയിരുന്നു കാഴ്ചകളില്‍ പ്രധാനിയെങ്കില്‍ എക്‌സ്പോ 2020-ല്‍ അതിലേറെ അദ്ഭുതകരമായ കാഴ്ചകള്‍ കാണാം.

നിര്‍മിതബുദ്ധി തന്നെയായിരിക്കും പ്രധാന ആകര്‍ഷണം. സംസാരവൈകല്യങ്ങള്‍ ഉള്ളവരെ സഹായിക്കാനായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. മരുഭൂമിയിലെ കൃഷിരീതികള്‍, സൗരോര്‍ജ റഫ്രിജറേറ്റര്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എങ്ങനെ സ്മാര്‍ട്ടാക്കാം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. എന്നാല്‍ എന്തെല്ലാം ഒരുക്കിയിരിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, ബ്ലൂ വാട്ടേഴ്സ് ഐലന്‍ഡില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീല്‍ ഐന്‍ ദുബായ് ഒരുങ്ങുന്നുണ്ട്. ഒരേ സമയം 1900 പേര്‍ക്ക് വരെ ഇതില്‍ കയറാം. മെട്രോ നഗരത്തിന്റെയും കടലിന്റെയും ഭംഗി ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.

ചരിത്രത്തിലെ ഓരോ എക്‌സ്പോയിലും പ്രത്യേക സമ്മാനങ്ങള്‍ കാഴ്ചക്കാര്‍ക്കായി ലോകം ഒരുക്കിയിട്ടുണ്ട്. 1876-ല്‍ ഫിലാഡല്‍ഫിയയില്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ടെലിഫോണ്‍ അവതരിപ്പിച്ചു. 1901-ല്‍ ന്യൂയോര്‍ക്കില്‍ തോമസ് ആല്‍വ എഡിസന്‍ എക്‌സ്റേ യന്ത്രം അവതരിപ്പിച്ചു.


*പൂവണിഞ്ഞ് യു.എ.ഇ.യുടെ സ്വപ്നം*


ലോകം യു.എ.ഇ.യിലേക്കെത്തുമ്പോള്‍ സ്വാഗതമേകാനായി യു.എ.ഇ. അണിഞ്ഞൊരുങ്ങി. നഗരത്തിലുടനീളം വര്‍ണങ്ങള്‍ നിറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ചവരെ നീളുന്ന ശന്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്‌സ്പോയില്‍ പങ്കെടുക്കാന്‍ 2022 മാര്‍ച്ച് 31 വരെ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ക്ക് അവധി എടുക്കാം. കുടുംബസമേതം ജീവനക്കാര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപനം.

എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനമായ 'ദിസ് ഈസ് ഔവര്‍ ടൈം' കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. യു.എ.ഇ.യിലെ ഏറ്റവും വലിയ കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ 2020 അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദേശം ലഭിച്ച ലെബനീസ്-അമേരിക്കന്‍ ഗായികയും ഗാനരചയിതാവും എക്‌സ്‌പോയുടെ ഓള്‍-ഫീമെയില്‍ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ മേസ്സ കാര സ്‌പോട്ടിഫൈയില്‍, മിഡില്‍ ഈസ്റ്റിലെ മികച്ച വനിതാ പ്രതിഭയായി തിരഞ്ഞെടുത്ത 21 വയസ്സുള്ള യു.എ.ഇ. ഗായകനും ഗാനരചയിതാവുമായ അല്‍മാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം തയ്യാറാക്കിയത്.

സീ യു ദേര്‍ എന്ന ഉപചാരവാക്കുകളുമായി ദുബായ് എക്‌സ്‌പോയ്ക്കായി എമിറേറ്റ്‌സ് വിമാനവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. എക്‌സ്‌പോയുടെ പ്രചാരണത്തിന്റെ ഭാഗമായാണിത്. വിമാനച്ചിറകുകളുടെ ചുവടെയുള്ള എന്‍ജിന്‍ കൗളുകളില്‍ എക്‌സ്‌പോയുടെ തീയതിയും കുറിച്ചിരിക്കുന്നു. പ്രത്യേകം ഡിസൈന്‍ ചെയ്ത എ 380 വിമാനമാണ് എക്‌സ്‌പോയുടെ പ്രചാരണവുമായി പറക്കുക. പച്ച, ഓറഞ്ച്, പര്‍പ്പിള്‍, ചുവപ്പ് തുടങ്ങി 11 നിറങ്ങളിലാണ് പ്രചാരണ വിമാനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൂന്ന് വിമാനങ്ങളാണ് എക്‌സ്‌പോയ്ക്കുവേണ്ടി രൂപം മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് സംഘം തന്നെയാണ് പൂര്‍ണമായും ഡിസൈനിങ്ങും പെയിന്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*

*നേരോടെ എന്നും .....*


യൂടൂബ് ചാനൽ ,Plz subscribe , പുതിയ vedio ഉടൻ ..

https://youtu.be/_yzrA9IRmF0

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*വാർത്തകളും പരസ്യങ്ങളും അയക്കാം ..*

* http://wa.me/+97338053220*

Next Post Previous Post
No Comment
Add Comment
comment url